പശ്ചിമേഷ്യൻ സംഘർഷാവസ്ഥയിൽ അയവ് കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയിലാണു വാരാന്ത്യം ആഗോള ഓഹരി നിക്ഷേപകർ രംഗം വിട്ടത്. യു എസ്- ഇറാൻ സംഘർഷം വൈകാതെ അവസാനിക്കുമെന്ന നിഗമനത്തിൽ രാജ്യാന്തര ഫണ്ടുകൾ നിക്ഷേപങ്ങൾക്ക് ഉത്സാഹിച്ചു. സെൻസെക്സ് 943 പോയിന്റും നിഫ്റ്റി സൂചിക 303 പോയിന്റും കയറി. തുടർച്ചയായ രണ്ടാം വാരമാണ് ഇന്ത്യൻ മാർക്കറ്റ് നേട്ടത്തിൽ വ്യാപാരം നടക്കുന്നത്.
ഹോർമുസിലെ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യ ലക്ഷ്യമാക്കി ഏകദേശം പതിനാറു കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിൽ ക്രൂഡ് ഓയിൽ വഹിച്ചുള്ള കപ്പലുകൾ കടലിടുക്ക് കടക്കുന്നത് ആഭ്യന്തര പെട്രോളിയം വിലക്കയറ്റം തടയാൻ ഉപകരിക്കും. വാരാന്ത്യം ക്രൂഡ് ഓയിൽ വിലയിൽ ദൃശ്യമായ തിരുത്തൽ ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കും താങ്ങാകും.
പത്ത് ദിവസത്തെ വെടിനിർത്തലിന് ലബനനും ഇസ്രയേലും തയാറായത് മേഖലയിലെ പിരിമുറുക്കങ്ങൾക്ക് അയവ് വരുത്തി. അതേസമയം, മധ്യപൂർവേഷ്യയിലെ സംഭവവികാസങ്ങൾ ഓഹരി സൂചികയുടെ കുതിപ്പ് തടയുമെങ്കിലും ഇന്ത്യൻ വിപണി സാങ്കേതികമായി ബുള്ളിഷാണ്.
നിഫ്റ്റിയിലും സെൻസെക്സിലും വാങ്ങൽ താത്പര്യം
നിഫ്റ്റി സൂചിക മുൻ വാരത്തിലെ 24,050 പോയിന്റിൽനിന്നും തുടക്കത്തിൽ 23,572ലേക്ക് ഇടിഞ്ഞ ശേഷം, തിരിച്ചുവരവിൽ 24,397 വരെ മുന്നേറി. മുൻ വാരം സൂചിപ്പിച്ച 24,515ലെ പ്രതിരോധ മേഖലയ്ക്ക് അടുക്കാനായില്ല. വ്യാപാരാന്ത്യം നിഫ്റ്റി 24,303 പോയിന്റിലാണ്. ഈവാരം ആദ്യ താങ്ങ് 23,817ലാണ്. ഇതു നഷ്ടപ്പെട്ടാൽ സൂചിക 23,282ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് ശ്രമം നടത്താം. അതേസമയം, മധ്യപൂർവേഷ്യയിൽനിന്നും അനുകൂല വാർത്തകൾ പുറത്തുവന്നാൽ സൂചിക 24,642ലേക്കും തുടർന്ന് 24,932ലേക്കും ഉറ്റുനോക്കാം.
നിഫ്റ്റി ഏപ്രിൽ ഫ്യൂച്ചേഴ്സ് 24,101ൽനിന്നും 23,625ലേക്ക് തിടുക്കത്തിൽ ഇടിഞ്ഞ അവസരത്തിൽ ഓപ്പറേറ്റർമാർ കവറിംഗിനു കാണിച്ച ഉത്സാഹത്തിൽ 24,368ലേക്ക് കയറി. ഇതിനിടയിൽ ഓപ്പൺ ഇന്ററസ്റ്റ് 193 ലക്ഷം കരാറുകളിൽ നിന്നും 172 ലക്ഷമായി കുറഞ്ഞു. വിപണിയുടെ അടിയൊഴുക്ക് കണക്കിലെടുത്താൽ 25,000ലേക്കും തുടർന്ന് 25,500നെയും ലക്ഷ്യമാക്കാം. തിരുത്തലിനു മുതിർന്നാൽ 23,600ൽ സപ്പോർട്ടുണ്ട്.
സെൻസെക്സ് മുൻവാരത്തിലെ 77,550 പോയിന്റിൽനിന്നും വാരാരംഭത്തിൽ 75,925ലേക്ക് ഇടിഞ്ഞെങ്കിലും ഈ അവസരത്തിൽ ബ്ലൂചിപ്പ് ഓഹരികളിൽ അലയടിച്ച വാങ്ങൽ താത്പര്യം സൂചികയെ 78,678 പോയിന്റിലേക്ക് കൈപിടിച്ചുയർത്തി. വാരാന്ത്യ സെൻസെക്സ് 78,493ലാണ്. ഈ വാരം വിപണിക്ക് 79,472ൽ ആദ്യ പ്രതിരോധമുണ്ട്, അത് മറികടന്നാൽ 80,451 പോയിന്റ് ലക്ഷ്യമാക്കി നീങ്ങാം. സെൻസെക്സിന്റെ താങ്ങ് 76,719 പോയിന്റിലാണ്.
വിദേശ ഫണ്ടുകളുടെ തിരിച്ചുവരവ്
വിദേശ ഫണ്ടുകൾ നീണ്ട ഇടവേളയ്ക്കു ശേഷം തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ നിക്ഷേപത്തിന് ഉത്സാഹിച്ചു. തൊട്ട് മുൻവാരത്തിൽ അവർ 672 കോടി രൂപയുടെ ഓഹരികൾ വാങ്ങിയശേഷം തിങ്കളാഴ്ച 1983.18 കോടി രൂപയുടെ വിൽപ്പന നടത്തി. എന്നാൽ, പിന്നീട് വിദേശ ഓപ്പറേറ്റർമാർ വിൽപ്പനക്കാരുടെ മേലങ്കി അഴിച്ചുമാറ്റി നിക്ഷേപകരായി; മൂന്ന് ദിവസങ്ങളിലായി അവർ 1731.71 രൂപയുടെ ഓഹരികൾ വാങ്ങി.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടക്കത്തിൽ 2432.30 കോടി രൂപ നിക്ഷേപിച്ചെങ്കിലും പിന്നിടുള്ള മൂന്ന് ദിവസങ്ങളിലായി അവർ വിറ്റഴിച്ചത് 8718.21 കോടി രൂപയുടെ ഓഹരികളാണ്. ഫോറെക്സ് മാർക്കറ്റിൽ രൂപ മികവിലാണ്. രൂപയുടെ മൂല്യം 93.04 ൽ നിന്നും 92.57ലേക്ക് നീങ്ങി.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിനു തളർച്ച. ബാരലിനു 94.30 ഡോളറിൽനിന്നുള്ള തിരുത്തലിൽ നിരക്ക് മുൻ വാരം സൂചിപ്പിച്ച 86.76 ഡോളറിലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 91.09 ഡോളറിലാണ്. വിപണി അതിന്റെ 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ നീങ്ങുന്നതിനാൽ എണ്ണ 100 ഡോളറിലെ പ്രതിരോധവും താങ്ങ് 80 ഡോളറിലുമാണ്.
ഹോർമുസ് വഴിയുള്ള കപ്പൽനീക്കത്തിനു പ്രത്യേക ഫീസ് നൽകി ഗതാഗതത്തിന് അനുമതി നൽക്കുമെന്ന സൂചന ഇറാനിൽനിന്നും പുറത്തുവന്നത് വിപണിയിലെ പിരിമുറുക്കത്തിന് അയവ് വരുത്തും. അതേസമയം, കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പൂർണമായി തടയുമെന്ന പ്രസ്താവന ഞായറാഴ്ച പുറത്ത് വന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കാം.
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിനു 4746 ഡോളറിൽ നിന്നു 4885 വരെ ഉയർന്ന ശേഷം 4837 ഡോളറിലാണ്. 4919 ലെ പ്രതിരോധം സ്വർണം മറികടന്നാൽ മാത്രം കൂടുതൽ തിളങ്ങാനാകൂ. 4600 ഡോളറിലെ സപ്പോർട്ടുണ്ട്.
എംസിഎക്സിൽ സ്വർണവില പത്ത് ഗ്രാമിന് 1,54,610 രൂപയാണ്. ജൂൺ അവധി പ്രതിരോധ മേഖലയായ 1.55 - 1.57 ലക്ഷം രൂപയിൽ സമ്മർദത്തെ അഭിമുഖീകരിക്കാം. തിരുത്തലിനു ശ്രമിച്ചാൽ 1.50 - 1.47 ലക്ഷം രൂപയിൽ താങ്ങുണ്ട്.